Wednesday, January 4, 2012

സര്‍പ്പബലി


 മരങ്ങളും കാട്ടുവള്ളികളും  തിങ്ങി  നിറഞ്ഞ ഒരു കൊച്ചു വനത്തിന്റെ പ്രതീതി നല്‍കുന്ന പറമ്പ്.  ഇതിന്റെ     മൂന്നതിരിലുള്ള പറമ്പിലും വീടുകളുണ്ട്, ഒരു വശം റോഡും.പക്ഷെ  എന്താണെന്നറിയില്ല ഒരു കുഞ്ഞു കുട്ടി പോലും ഇങ്ങോട്ട് കയറി വരാറില്ല. ആരെയും അങ്ങോട്ട്‌ പോയി ദ്രോഹിച്ചിട്ടും ഇല്ല. സ്വൈര്യമായി പറമ്പ് മുഴുവന്‍ കറങ്ങി നടക്കാം .ആരും വന്നു തല്ലി കൊല്ലും എന്ന ഒരു ഭയവും ഇല്ലായിരുന്നു.....

എന്നാല്‍ ഇപ്പോള്‍ ചില ദിവസങ്ങളില്‍  കുറച്ചു ചെറുപ്പക്കാര്‍ ഇവിടെ കയറി ഇറങ്ങി തുടങ്ങിയിരുന്നു. വൈകുന്നേരം  ആവുമ്പോള്‍ ഒരു കൂടിചേരല്.. മദ്യപാനം പുകവലി എല്ലാം കൂടി ആരുടെ ശല്യവും ഇല്ലാതെ ഒത്തുചേരാന്‍ അവര്‍ കണ്ടു പിടിച്ച സ്ഥലം ....
അവരുടെ ബഹളം തുടങ്ങിയാല്‍ പിന്നെ സന്ധ്യാസമയം പുറത്തിറങ്ങാതെ മാളത്തില്‍ തന്നെ ചുരുണ്ട് കൂടും.എന്തൊരു സന്തോഷമുള്ള ദിനങ്ങള്‍..... ....,,,, ആരെയും പേടിക്കാതെ കഴിയുകയായിരുന്നു ഞങ്ങള്‍ രണ്ടു പേര് മാത്രം ഉള്ള ഒരു ലോകം.... .ആരെയും ദ്രോഹിക്കാതെ കഴിഞ്ഞു കൂടിയിട്ടും എന്തിനായിരുന്നു  കുട്ടികള്‍ അദേഹത്തോട് ഈ ക്രൂരത ചെയ്തത്.???
എത്രയോ സന്ധ്യകളിലും രാത്രിയും അവരുടെ കാലിനടുത്ത് കൂടി പോയിരുന്നു.അന്നൊന്നും അവരെ ഒന്നും ചെയ്തിരുന്നില്ല. എന്നിട്ടും!!!
അന്ന് രാത്രി റോഡരികിലൂടെ നീങ്ങുമ്പോള്‍  അവിചാരിതമായി കടന്നു പോയ വാഹനത്തിന്റെ വെളിച്ചത്തില്‍ അവര്‍ തങ്ങളെ കാണുകയായിരുന്നു.... എടാ കല്ലെടുക്ക്...എറിഞ്ഞു കൊല്ലെട എന്ന അക്രോശത്തില്‍ രണ്ടു പേരും പിടഞ്ഞോടിയെങ്കിലും അദ്ദേഹത്തെ അവര്‍ എറിഞ്ഞു വീഴുതുക തന്നെ ചെയ്തു എന്ന് അവരുടെ ആരവത്തിലും   ബഹളത്തിലും തന്നെ മനസിലായി....എന്നാലും അറിയാതെ മനസ്സില്‍ ഭാഗവാനെ കാത്തോളണെ എന്ന് ഓര്‍ത്തു പോയി..
പതുക്കെ ഒന്ന് തല വെളിയില്‍ നീട്ടിയപ്പോള്‍ തീയാളുന്നതാണ് കണ്ടത്. അവര്‍ അദ്ദേഹത്തെ കൊന്നു അവിടെ തന്നെ കുഴിവെട്ടി അതിലിട്ടു തീയിലിട്ടു കത്തിച്ചു കളഞ്ഞു എന്ന് തോന്നുന്നു . റോഡിലൂടെ പോകുന്ന ആരോക്കെയെ ശബ്ദമുയര്‍ത്തി പറയുന്നത് കേള്‍ക്കാം ... “എന്നാലും ഇത്രയും വേണ്ടായിരുന്നു. അതിനെ അതിന്റെ വഴിക്ക് വിട്ടാല്‍ മതിയായിരുന്നു. ആരെയും ഒന്നും ഇത് വരെ ചെയ്തിട്ടില്ലാല്ലോ?..”
അപ്പോളും യുവാക്കളില്‍ ഒരാള്‍ സ്വയം ന്യായീകരിക്കയായിരുന്നു.....”കടിച്ചിട്ടു പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ? കാണുമ്പോള്‍ തന്നെ തല്ലി കൊല്ലുക എന്നല്ലാതെ” ......

ഒന്നിനും വയ്യാതെ തളര്‍ന്നു കിടന്നു പോയി.....
എത്രനാളായി ഈ കിടപ്പ് .... ഇനിയും വയ്യ തനിച്ചുള്ള ഈ ജീവിതം .
കുട്ടികളെ പേടിച്ച് എത്ര നാളാണ് ഇങ്ങിനെ പുറത്തിറങ്ങാതിരിക്കുക. വിശപ്പു മറന്ന അവസ്ഥയാണ്‌. തനിച്ചു എന്തിനീ ജീവിതം.ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയ ശേഷം ഒരൊറ്റ ദിവസം പോലും അകന്നു കഴിയേണ്ടി വന്നിട്ടില്ല. മക്കളൊക്കെ പല വഴിക്കായി പിരിഞ്ഞു...
അടുത്ത പറമ്പില്‍ താമസിക്കുന്ന ടീച്ചര്‍ പറമ്പിന്റെ അതിരിലായി നാഗത്തറയില്‍ എന്നും സന്ധ്യക്ക് വിളക്ക് വെക്കും...അപ്പോള്‍ അവിടൊക്കെ ചുറ്റി തിരിയാറുണ്ട്, എങ്കിലും ഒരിക്കല്‍ പോലും ടീച്ചര്‍ കണ്ടതായി ഭാവിച്ചു പോലും ഇല്ല. എന്നാലും ഒരു പ്രാര്‍ത്ഥന കേള്‍ക്കാം “നാഗദൈവങ്ങളെ കാത്തോളണെ” ....
എത്ര ദിവസമായി അദേഹമില്ലാതെ .... രാത്രിയും പകലും കടന്നു പോയതറിയാതെ ..ഇനിയും വേണ്ട ഈ ജീവന്‍ അദ്ദേഹത്തെ തല്ലി  കൊന്നവര്‍ തന്നെ തന്നെയും തല്ലി കൊന്നു ചുടട്ടെ....
നേരെ അവരുടെ മുന്നില്‍ തന്നെ ചെന്ന് കിടക്കാം. അദ്ദേഹം മരിച്ചു വീണ സ്ഥലത്ത് തന്നെ......ടീച്ചര്‍ ഉണ്ടെങ്കില്‍ ഇങ്ങിനെ ഒരു മരണം നടക്കില്ലായിരുന്നു.വീടും പൂട്ടി ടീച്ചര്‍ മകളുടെ വീട്ടില്‍ പോയിരിക്കയാണ്.
ഇന്ന് വരുമെന്ന് തോന്നുന്നു. അതിനു മുന്‍പ് തന്റെയും മരണം നടക്കണം.
സ്വയം തല തല്ലി ചാവാന്‍ പറ്റില്ലാല്ലോ? നേരെ അവരുടെ മുന്നിലേക്ക്‌ തന്നെ
ഇഴഞ്ഞു നീങ്ങി .ഇല അനക്കം കെട്ടാതെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി..
"എടാ നോക്കെടാ ..ഇന്നാള് കൊന്നതിന്റെ ജോഡി ആണെന്നാ തോന്നുന്നത്... വിടരുത്."
"പകരം വീട്ടാനാണോടാ?" എല്ലാവരും കൂടി ആക്രോശങ്ങളും ബഹളങ്ങളുമായി അടുത്തെങ്കിലും ചിലര്‍ക്കൊരു വിഷമം.

"എടാ അടുത്തടുത്ത ദിവസം  തന്നെ വേണോടാ??? വിട്ടേക്കു...."
.
അത് പറയുന്നതിന് മുന്നേ തന്നെ ആരോ രണ്ടു പേര്‍ ഒന്നിച്ചു അടിക്കയായിരുന്നു.
തലയ്ക്കു തന്നെ രണ്ടടിയും ഒന്നിച്ചാണ് വീണത്‌........, .
കൂടുതല്‍ ചിന്തിച്ചാല്‍ ചിലപ്പോള്‍ ഞാന്‍ ഓടി പോവുമോ എന്നവര്‍ കരുതിക്കാണും.
ചത്തെന്നു കരുതി അവര്‍ കുഴി വെട്ടാന്‍ തുടങ്ങുകയാണ്.

അപ്പോളാണ് ഗേറ്റില്‍ ഓട്ടോ .. ടീച്ചര്‍ ആണെന്ന് തോനന്നുന്നു.
“എന്താ കുട്ടികളെ ഒരു ബഹളം”?
ടീച്ചറും ഓട്ടോ ഡ്രൈവറും കൂടി ഓടി വരികയാണ്‌. തന്നെ കണ്ടതും ടീച്ചര്‍ നിലവിളിക്കയാണ് ...
“അയ്യോ എന്ത് പാപമാണ് നിങ്ങള്‍ ചെയ്തത്? ഇതിന്റെ ഫലം ഞാനാണല്ലോ ഭഗവാനെ അനുഭവിക്കേണ്ടത്? 
എന്നും സന്ധ്യക്ക്  തിരി വെക്കുമ്പോള്‍ എത്ര പ്രാവശ്യം കണ്ടിരിക്കുന്നു.ഇവരെ . ഒരിക്കല്‍ പോലും ഉപദ്രവിച്ചിട്ടില്ല”.

“അയ്യോ ടീച്ചറെ ഇത് നല്ല വിഷമുള്ള ഇനമാണ് .. ഒന്നല്ല രണ്ടെണ്ണമുണ്ടായിരുന്നു. ഒന്നിനെ രണ്ടു ദിവസം മുന്നെ കൊന്നു. 
ഒന്ന് തട്ടിയാല്‍ തന്നെ ആളു കാലിയാവുന്ന തരം വിഷമുള്ള  സാധനമാണ്. 

അപ്പോള്‍ മറ്റാരോ ....." ടീച്ചര്‍ പെരളശ്ശേരി അമ്പലത്തില്‍ പോയി നന്നായി
പ്രാര്‍ത്ഥിച്ചു സര്‍പ്പബലിയും കഴിപ്പിച്ചു അവിടെ മുട്ടയും കൊടുത്താല്‍ മതി, എല്ലാ ദോഷവും തീരും. 
ഞങ്ങളാണ് രാത്രികളില്‍  ഇവിടെ ഉണ്ടാവുക”
ഇത് പറയുന്നതിനിടയില്‍ തന്നെ വടിയില്‍ തൂക്കി എടുത്തു കുഴിയില്‍ ഇടുകയായിരുന്നു.... 


ഒരിക്കലും ശപിക്കില്ല മക്കളെ... മരിച്ചെന്നു കരുതിയാണ്
അവര്‍ കുഴിയിലിട്ടു കരിയില മൂടി തീയിടാന്‍ന് പോകുന്നത്.

അപ്പോളും ടീച്ചറുടെ സങ്കടം നിറഞ്ഞ വാക്കുകള്‍ “എന്റെ നാഗ ദൈവങ്ങളെ കത്തോളണെ!!! എന്നും വിളക്ക് വെച്ച് തൊഴുന്ന നിങ്ങള്‍ തന്നെ തുണ.ഒന്നല്ല രണ്ടിനെയല്ലേ കൊന്നത്?”

“അയ്യോ ടീച്ചറെ അത് രണ്ടും വിഷം മുറ്റി നില്‍ക്കുന്ന ഇനമാണ്...
ആരെയെങ്കിലും കടിച്ചിട്ടു പിന്നെ പറഞ്ഞിട്ടെന്ത കാര്യം?”

“ഞാനിവിടെ വന്നിട്ട് ഇത്രയും വര്‍ഷമായി .. ഇത് വരെ ഇവിടുന്നു ആരേയും പാമ്പ് കടിച്ചതായി പറഞ്ഞു കേട്ടിട്ടില്ലാല്ലോ???”
“നാളെ തന്നെ പെരളശ്ശേരി അമ്പലത്തില്‍ പോയി പരിഹാര പൂജ ചെയ്യണം”
പിന്നീടൊന്നും കേട്ടില്ല........ അഗ്ന്നിയായി മരണം വന്നു മൂടുകയായിരുന്നു....